എലിവേറ്ററുകള്‍ നന്നാക്കുക
സാറായ്ക്ക്, സന്ധികള്‍ക്കു സ്ഥാനചലനം സംഭവിക്കുന്ന അപൂര്‍വ്വ രോഗത്തിനടിമയായിത്തീര്‍ന്നതു നിമിത്തം അവള്‍ക്ക് ഒരു ഇലക്ട്രിക് വീല്‍ചെയറില്‍ അഭയം പ്രാപിക്കേണ്ടിവന്നു. അടുത്തിടെ ഒരു മീറ്റിംഗിലേക്കുള്ള യാത്രാമധ്യേ, സാറാ തന്റെ വീല്‍ചെയറുമായി ട്രെയിന്‍ സ്റ്റേഷനിലേക്ക് കയറിയെങ്കിലും എലിവേറ്റര്‍ തകര്‍ന്നതായി കണ്ടെത്തി. പ്ലാറ്റ്ഫോമിലേക്ക് പോകാന്‍ ഒരു വഴിയുമില്ലാത്തതിനാല്‍, നാല്‍പത് മിനിറ്റ് അകലെയുള്ള മറ്റൊരു സ്റ്റേഷനിലേക്ക് ടാക്‌സി വിളിച്ചുപോകാന്‍ അവളോടു പറഞ്ഞു. അവള്‍ ഒരു ടാക്‌സി വിളിച്ചെങ്കിലും എത്തിയില്ല. സാറാ യാത്ര ഉപേക്ഷിച്ച് വീട്ടിലേക്ക് പോയി.
നിര്‍ഭാഗ്യവശാല്‍, സാറയെ സംബന്ധിച്ച് ഇത് ഒരു നിത്യ സംഭവമാണ്. തകര്‍ന്ന എലിവേറ്ററുകള്‍ അവളെ ട്രെയിനുകളില്‍ കയറുന്നതില്‍ നിന്ന് തടയുന്നു, കോവണികള്‍ ഉറപ്പിക്കാന്‍ മറക്കുന്നതുമൂലം ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ കഴിയാതെ പോകുന്നു. എപ്പോഴും സഹായം ആവശ്യപ്പെടുന്നതിനാല്‍ ചിലപ്പോള്‍ സാറയെ റെയില്‍വേ ഉദ്യോഗസ്ഥര്‍ ഒരു ശല്യമായി കണക്കാക്കുന്നു. അവള്‍ പലപ്പോഴും കണ്ണീരിന്റെ വക്കിലെത്തുന്നു.
മനുഷ്യബന്ധങ്ങളെ നിയന്ത്രിക്കുന്ന നിരവധി ബൈബിള്‍ നിയമങ്ങളില്‍, ''നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക'' എന്നതാണ് സുപ്രധാനം (ലേവ്യപുസ്തകം 19:18; റോമര്‍ 13:8-10). മറ്റുള്ളവരോടു കള്ളം പറയുകയോ മോഷ്ടിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നതില്‍ നിന്ന് ഈ സ്‌നേഹം നമ്മെ തടയുമ്പോള്‍ തന്നേ (ലേവ്യപുസ്തകം 19:11, 14), നമ്മുടെ പ്രവര്‍ത്തനരീതിക്ക് അതു പരിവര്‍ത്തനം വരുത്തുകയും ചെയ്യുന്നു. ജീവനക്കാരോട് നീതിപൂര്‍വ്വം പെരുമാറണം (വാ. 13), ദരിദ്രരോട് നാമെല്ലാവരും ഔദാര്യമുള്ളവരായിരിക്കണം (വാ. 9-10). സാറയുടെ കാര്യത്തില്‍, എലിവേറ്ററുകള്‍ നന്നാക്കുന്നവരും കോവണികള്‍ വലിച്ചിടുന്നവരും ഫലശൂന്യമായ ജോലികള്‍ അല്ല ചെയ്യുന്നത്്, മറിച്ച് മറ്റുള്ളവര്‍ക്ക് പ്രധാനപ്പെട്ട സേവനം നല്‍കുകയാണു ചെയ്യുന്നത്.
ജോലിയെ ഒരു ശമ്പളോപാധിയോ മറ്റ് വ്യക്തിപരമായ നേട്ടങ്ങള്‍ക്കുള്ള കേവലം ഒരു ഉപാധിയോ ആയിട്ടാണ് നാം പരിഗണിക്കുന്നതെങ്കില്‍, താമസിയാതെ മറ്റുള്ളവര്‍ നമുക്കു ശല്യക്കാരെന്നപോലെ തോന്നും. എന്നാല്‍ നമ്മുടെ ജോലികളെ മറ്റുള്ളവരെ സ്‌നേഹിക്കാനുള്ള അവസരങ്ങളായി നാം കരുതുന്നുമ്പോള്‍, മിക്ക ദൈനംദിന ചുമതലകളും ഒരു വിശുദ്ധ സംരംഭമായി മാറുന്നു.
സ്‌നേഹിക്കപ്പെടുന്നവനും സുന്ദരനും വരപ്രാപ്തനും
കൗമാരപ്രായത്തില്‍ മോഹന്‍ ആത്മവിശ്വാസമുള്ളവനായിരുന്നു. എന്നാല്‍ ആ ആത്മവിശ്വാസം ഒരു മുഖംമൂടിയായിരുന്നു. സത്യത്തില്‍, പ്രക്ഷുബ്ധമായ തന്റെ ഭവനം അവനെ ഭയമുള്ളവനുും അംഗീകാരത്തിനായി ആഗ്രഹിക്കുന്നവനും കുടുംബത്തിലെ പ്രശ്നങ്ങള്‍ക്ക് താനാണ് ഉത്തരവാദി എന്നു തെറ്റായി ധരിക്കുന്നവനും ആക്കിത്തീര്‍ത്തു. ''ഞാന്‍ ഓര്‍ക്കുന്നിടത്തോളം, എല്ലാ ദിവസവും രാവിലെ ഞാന്‍ ബാത്ത്‌റൂമില്‍ പോയി കണ്ണാടിയില്‍ നോക്കിക്കൊണ്ട് സ്വയം ഉറക്കെ പറയും, നീ ഒരു വിഡ്ഢിയാണ്, നീ വൃത്തികെട്ടവനാണ്, അത് നിന്റെ തെറ്റാണ്.'
ഇരുപത്തിയൊന്നു വയസ്സുള്ളപ്പോള്‍, യേശുവിലുള്ള തന്റെ സ്വത്വത്തെക്കുറിച്ചുള്ള ദൈവിക വെളിപ്പെടുത്തല്‍ അവനുണ്ടാകുന്നതുവരെ മോഹന്റെ ഈ സ്വയ-നിന്ദ തുടര്‍ന്നു. ''ദൈവം എന്നെ നിരുപാധികമായി സ്‌നേഹിക്കുന്നുവെന്നും അതിന് ഒന്നിനാലും മാറ്റം വരില്ലെന്നും ഞാന്‍ മനസ്സിലാക്കി,'' അവന്‍ പറഞ്ഞു ''എനിക്ക് ഒരിക്കലും ദൈവത്തെ ലജ്ജിപ്പിക്കാനാവില്ല, അവന്‍ ഒരിക്കലും എന്നെ തള്ളിക്കളയുകയുമില്ല.'' കാലക്രമേണ, മോഹന്‍ കണ്ണാടി നോക്കി സ്വയം വ്യത്യസ്തമായി സംസാരിച്ചു. ''നീ സ്‌നേഹിക്കപ്പെടുന്നു, നീ സവിശേഷതയുള്ളവനാണ്, നിനക്ക് ദൈവിക വരമുണ്ട്,' അവന്‍ പറഞ്ഞു, 'അത് നിന്റെ തെറ്റല്ല.''
യേശുവിലുള്ള വിശ്വാസിക്കുവേണ്ടി ദൈവാത്മാവ് ചെയ്യുന്നതെന്താണെന്ന് മോഹന്റെ അനുഭവം വ്യക്തമാക്കുന്നു - നാം എത്രമാത്രം അഗാധമായി സ്‌നേഹിക്കപ്പെടുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ട് അവന്‍ നമ്മെ ഭയത്തില്‍ നിന്ന് മോചിപ്പിക്കുന്നു (റോമര്‍ 8:15, 38-39), ഒപ്പം ദൈവമക്കള്‍ക്കു ലഭ്യമാകുന്ന നേട്ടങ്ങളും പദവിയും ഉള്ളവരാണെന്ന് സ്ഥിരീകരിക്കുന്നു (8:16-17; 12:6-8). തല്‍ഫലമായി, നമ്മുടെ ചിന്ത പുതുക്കിയെടുത്തുകൊണ്ട് നമുക്ക് സ്വയം ശരിയായി കാണാന്‍ ആരംഭിക്കാം (12:2-3).
വര്‍ഷങ്ങള്‍ക്കുശേഷം, മോഹന്‍ ഇപ്പോഴും ആ വാക്കുകള്‍ ദിവസേന ഉരുവിട്ടുകൊണ്ട് താന്‍ ആരാണെന്ന് ദൈവം പറഞ്ഞതിനെ ഉറപ്പിക്കുന്നു. പിതാവിന്റെ ദൃഷ്ടിയില്‍ അവന്‍ സ്‌നേഹിക്കപ്പെടുന്നവനും സുന്ദരനും വരപ്രാപ്തനുമാണ്. നാമും അങ്ങനെതന്നെ.
പുതുക്കപ്പെട്ട ശക്തി
മറ്റുള്ളവരെ സേവിക്കുമ്പോള്‍ സ്വയം ക്ഷീണിച്ചുപോകുന്നവരില്‍ ഒരു ക്രമമായ രീതി ഒരു മനോരോഗവിദഗ്ദ്ധന്‍ ഒരിക്കല്‍ ശ്രദ്ധിച്ചു. ആദ്യത്തെ അപായ സൂചന ക്ഷീണമാണ്. അടുത്തതായി വരുന്നത് ഒരിക്കലും മെച്ചപ്പെടാത്തതിനെക്കുറിച്ചുള്ള പാരുഷ്യം, പിന്നെ കൈപ്പ്, നിരാശ, വിഷാദം, ഒടുവില്‍ തളര്‍ന്നുപോകല്‍.
തകര്‍ന്ന സ്വപ്‌നങ്ങളില്‍ നിന്ന് കരകയറുന്നതിനെക്കുറിച്ച് ഒരു പുസ്തകം എഴുതിയ ശേഷം, ഞാന്‍ ഒരിക്കല്‍ കോണ്‍ഫറന്‍സ് പ്രസംഗങ്ങളുടെ തിരക്കേറിയ ഒരു സമയത്തിലേക്കു പ്രവേശിച്ചു. നിരാശയ്ക്കുശേഷം പ്രത്യാശ കണ്ടെത്താന്‍ വ്യക്തികളെ സഹായിക്കുന്ന ശുശ്രൂഷ മികച്ച നിലയില്‍ പ്രതിഫലം തരുന്നതായിരുന്നുവെങ്കിലും വളരെ വില കൊടുക്കേണ്ടതായ ഒന്നായിരുന്നു. ഒരു ദിവസം, സ്റ്റേജിലേക്കു കയറാന്‍ തുടങ്ങുമ്പോള്‍, ഞാന്‍ മയങ്ങിപ്പോകുമെന്നെനിക്കു തോന്നി. ഞാന്‍ നന്നായി ഉറങ്ങിയിട്ടില്ലായിരുന്നു, ഒരു അവധിക്കാലം എന്റെ ക്ഷീണം പരിഹരിച്ചിട്ടില്ല, മറ്റൊരാളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനെക്കുറിച്ചുള്ള ചിന്ത എന്നെ ഭയപ്പെടുത്തി. ഈ മനോരോഗവിദഗ്ദ്ധന്‍ വിവരിച്ച മാതൃക ഞാന്‍ പിന്തുടരുകയായിരുന്നു.
തളര്‍ന്നുപോകുന്നതിനെ അതിജീവിക്കാന്‍ തിരുവെഴുത്ത് രണ്ട് തന്ത്രങ്ങള്‍ നമുക്കു നല്‍കുന്നു. യെശയ്യാവു 40-ല്‍, ക്ഷീണിതനായ ആത്മാവ് യഹോവയില്‍ പ്രത്യാശിക്കുമ്പോള്‍ അത് പുതുക്കപ്പെടുന്നു (വാ. 29-31). എന്റെ സ്വന്ത ശക്തിയില്‍ കാര്യങ്ങള്‍ നടത്തി തളര്‍ച്ചയിലേക്ക് നീങ്ങുന്നതിനുപകരം, ഞാന്‍ ദൈവത്തില്‍ വിശ്രമിക്കുകയും ജോലി ചെയ്യുവാന്‍ അവനില്‍ ആശ്രയിക്കുകയും ചെയ്യേണ്ടതുണ്ട്. നമ്മുടെ യൗവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം ദൈവം നമ്മുടെ വായ്ക്ക് നന്മകൊണ്ടു തൃപ്തിവരുത്തുന്നു എന്ന് 103-ാം സങ്കീര്‍ത്തനം പറയുന്നു (വാ. 5). ഇതില്‍ പാപമോചനവും വീണ്ടെടുപ്പും ഉള്‍പ്പെടുമ്പോള്‍ തന്നേ (വാ. 3-4), സന്തോഷത്തിനും ഉല്ലാസത്തിനുമുള്ള കാര്യങ്ങളും അവനില്‍ നിന്നും വരുന്നു. കൂടുതല്‍ പ്രാര്‍ത്ഥന, വിശ്രമം, ഫോട്ടോഗ്രാഫി പോലുള്ള വിനോദങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ഞാന്‍ എന്റെ ദൈനംദിന പദ്ധതികള്‍ പുനര്‍നിര്‍മ്മിച്ചപ്പോള്‍, എനിക്ക് വീണ്ടും ആരോഗ്യം അനുഭവപ്പെട്ടു തുടങ്ങി.
തളര്‍ച്ച ആരംഭിക്കുന്നത് ക്ഷീണത്തോടെയാണ്. അതു കൂടുതല്‍ മുന്നോട്ടു പോകാതെ തടയാം. ആരാധനയും വിശ്രമവും നമ്മുടെ ജീവിതത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ നമുക്കു മറ്റുള്ളവരെ മികച്ച രീതിയില്‍ സേവിക്കാന്‍ കഴിയുന്നു.
വീണ്ടും അടിക്കുക
2012 ല്‍ ഒരു അമേരിക്കന്‍ സംഗീത സംഘം ''ടെല്‍ യുവര്‍ ഹാര്‍ട്ട് ടു ബീറ്റ് എഗെയ്ന്‍'' എന്ന ഗാനം പുറത്തിറക്കി. ഒരു ഹാര്‍ട്ട് സര്‍ജന്റെ യഥാര്‍ത്ഥ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായിരുന്നു അത്. ഒരു രോഗിയുടെ ഹൃദയം ശരിയാക്കാനായ ്തു നീക്കം ചെയ്തതിനുശേഷം, ശസ്ത്രക്രിയാ വിദഗ്ധന്‍ അത് വീണ്ടും അവളുടെ നെഞ്ചില്‍ തുന്നിച്ചേര്‍ത്തശേഷം സൗമ്യമായി തടവാന്‍ തുടങ്ങി. എന്നാല്‍ ഹൃദയം ചലിച്ചില്ല. കൂടുതല്‍ തീവ്രമായ നടപടികള്‍ പിന്തുടര്‍ന്നു, പക്ഷേ ഹൃദയം ഇപ്പോഴും മിടിക്കുന്നില്ല. ഒടുവില്‍, ശസ്ത്രക്രിയാവിദഗ്ദ്ധന്‍ അബോധാവസ്ഥയിലായ രോഗിയുടെ അരികില്‍ മുട്ടുകുത്തി അവളോട് സംസാരിച്ചു: ''മിസ് ജോണ്‍സണ്‍,'' അദ്ദേഹം പറഞ്ഞു, ''ഇതു നിങ്ങളുടെ സര്‍ജനാണ്. ശസ്ത്രക്രിയ വിജയകരമായി നടന്നു. നിങ്ങളുടെ ഹൃദയം നന്നാക്കി. ഇപ്പോള്‍ വീണ്ടും മിടിക്കാന്‍ നിങ്ങളുടെ ഹൃദയത്തോട് പറയുക.' അവളുടെ ഹൃദയം മിടിക്കാന്‍ ആരംഭിച്ചു. .
എന്തെങ്കിലും ചെയ്യാന്‍ നമ്മുടെ ശാരീരിക ഹൃദയത്തോട് പറയാന്‍ കഴിയുമെന്ന ആശയം വിചിത്രമായി തോന്നാമെങ്കിലും അതിന് ആത്മീയ സമാനതകളുണ്ട്. ''എന്റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളില്‍ ഞരങ്ങുന്നതെന്ത്?'' സങ്കീര്‍ത്തനക്കാരന്‍ തന്നോടുതന്നെ പറയുന്നു. ''ദൈവത്തില്‍ പ്രത്യാശ വെക്കുക'' (സങ്കീ. 42:5). മറ്റൊരാള്‍ പറയുന്നു, ' എന്റെ ആത്മാവേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്ക് ഉപകാരം ചെയ്തിരിക്കുന്നു'' (116: 7). യുദ്ധത്തില്‍ യിസ്രായേലിന്റെ ശത്രുക്കളെ തോല്‍പ്പിച്ച ശേഷം, ഒരു ന്യായാധിപയായ ദെബോര, യുദ്ധസമയത്ത് അവളും തന്റെ ഹൃദയത്തോട് സംസാരിച്ചതായി വെളിപ്പെടുത്തി. ''എന്‍മനമേ, നീ ബലത്തോടെ നടകൊള്ളുക,'' അവള്‍ പറഞ്ഞു, ''ശക്തയാകൂ!'' (ന്യായാധിപന്മാര്‍ 5:21), കാരണം യഹോവ വിജയം വാഗ്ദാനം ചെയ്തിരുന്നു (4:6-7).
കഴിവുള്ള നമ്മുടെ ശസ്ത്രക്രിയാവിദഗ്ദ്ധന്‍ നമ്മുടെ ഹൃദയത്തെ നന്നാക്കി (സങ്കീര്‍ത്തനം 103:3). അതിനാല്‍, ഭയം, വിഷാദം അല്ലെങ്കില്‍ കുറ്റാരോപണം എന്നിവ വരുമ്പോള്‍, നാമും നമ്മുടെ ആത്മാക്കളെ അഭിസംബോധന ചെയ്ത് ഇങ്ങനെ പറയണം: മുന്നോട്ടു പോകുക! ശക്തനായിരിക്കുക! ബലഹീന ഹൃദയമേ, വീണ്ടും മിടിക്കുക!
എന്തും ചെയ്യുക
അടുത്തിടെ ഇറങ്ങിയ ഒരു ഇംഗ്ലീഷ് സിനിമയില്‍, സ്വയം പ്രഖ്യാപിത ''പ്രതിഭ'' ലോകത്തെ ''ഭീകരത, അഴിമതി, അജ്ഞത, ദാരിദ്ര്യം'' എന്നിവയെക്കുറിച്ച് ക്യാമറയ്ക്കു മുമ്പില്‍ വമ്പുപറഞ്ഞുകൊണ്ട് ജീവിതം ദൈവമില്ലാത്തതും അസംബന്ധവുമാണെന്ന് പ്രഖ്യാപിക്കുന്നു. പല ആധുനിക ചലച്ചിത്ര സ്‌ക്രിപ്റ്റുകളിലും അത്തരം ചിന്ത അസാധാരണമല്ലെങ്കിലും, അത് എങ്ങോട്ടു നയിക്കുന്നു എന്നതാണ് രസകരമായിട്ടുള്ളത്. അവസാനം, പ്രധാന കഥാപാത്രം പ്രേക്ഷകരിലേക്ക് തിരിയുകയും ഒരു ചെറിയ സന്തോഷം കണ്ടെത്തുന്നതിന് എന്തും ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇതില്‍ പരമ്പരാഗത ധാര്‍മ്മികത ഉപേക്ഷിക്കുന്നതും ഉള്‍പ്പെടുന്നു.
എന്നാല്‍ ''എന്തും'' ചെയ്യാമോ? ജീവിതത്തിലെ ഭീകരതകളെക്കുറിച്ചുള്ള സ്വന്തം നൈരാശ്യത്തെ അഭിമുഖീകരിച്ച്, സഭാപ്രസംഗിയുടെ പഴയനിയമ എഴുത്തുകാരന്‍ വളരെക്കാലം മുമ്പ് ഇത് പരീക്ഷിച്ചുനോക്കി - സുഖം അനുഭവിക്കുന്നതിലൂടെയും (സഭാപ്രസംഗി 2:1,10), മഹത്തായ പ്രവര്‍ത്തന പദ്ധതികളിലൂടെയും (വാ. 4-6), സമ്പത്തിലൂടെയും (വാ. 7-9), ദാര്‍ശനിക അന്വേഷണത്തിലൂടെയും (വാ. 12-16) സന്തോഷം തേടി. അവന്റെ വിലയിരുത്തല്‍? ''എല്ലാം മായയും വൃഥാപ്രയത്‌നവും അത്രേ'' (വാ. 17). ഇവയൊന്നും മരണം, ദുരന്തം, അനീതി എന്നിവയില്‍ നിന്ന് മുക്തമല്ല (5: 13-17).
സഭാപ്രസംഗിയുടെ എഴുത്തുകാരനെ നിരാശയില്‍ നിന്ന് തിരികെ കൊണ്ടുവരുന്നത് ഒരു കാര്യം മാത്രമാണ്. ജീവിതത്തിന്റെ പരീക്ഷണങ്ങള്‍ക്കിടയിലും, ദൈവം നമ്മുടെ ജീവിതത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും ഭാഗമാകുമ്പോള്‍ നമുക്ക് സമ്പൂര്‍ത്തി കണ്ടെത്താനാകും: ''അവന്‍ നല്കിയിട്ടല്ലാതെ ആരു ഭക്ഷിക്കും, ആര് അനുഭവിക്കും?'' (2:25). ജീവിതം ചിലപ്പോള്‍ അര്‍ത്ഥശൂന്യമായി അനുഭവപ്പെടും, പക്ഷേ ''നിന്റെ സ്രഷ്ടാവിനെ ഓര്‍ത്തുകൊള്ളുക'' (12:1). ജീവിതം മനസ്സിലാക്കാന്‍ ശ്രമിച്ച് നിങ്ങള്‍ തളരരുത്, മറിച്ച് ''ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകളെ പ്രമാണിച്ചുകൊള്‍ക'' (വാ. 13).
ദൈവം നമ്മുടെ കേന്ദ്രമായി മാറുന്നില്ലെങ്കില്‍, ജീവിതത്തിന്റെ ആനന്ദങ്ങളും സങ്കടങ്ങളും നിരാശയിലേക്കു മാത്രമേ നയിക്കുകയുള്ളൂ.
കത്തി മാലാഖ
ഇംഗ്ലണ്ടില്‍ കത്തി ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍, ബ്രിട്ടീഷ് അയണ്‍ വര്‍ക്ക് സെന്റര്‍ ഒരു ആശയം കൊണ്ടുവന്നു. പ്രാദേശിക പോലീസ് സേനയുമായി ചേര്‍ന്ന് കേന്ദ്രം രാജ്യത്ത് ഇരുനൂറു നിക്ഷേപ ബോക്‌സുകള്‍ നിര്‍മ്മിക്കുകയും പൊതുമാപ്പിനെക്കുറിച്ചുള്ള പ്രചാരണം നടത്തുകയും ചെയ്തു. ഒരു ലക്ഷം കത്തികള്‍ അജ്ഞാതമായി ബോക്‌സുകളില്‍ നിക്ഷേപിക്കപ്പെട്ടു - ചിലതില്‍ അപ്പോഴും രക്തക്കറയുണ്ടായിരുന്നു. ഇവ പിന്നീട് കലാകാരന്‍ ആല്‍ഫി ബ്രാഡ്ലിക്ക് അയച്ചുകൊടുത്തു, ചിലത് മൂര്‍ച്ചയില്ലാതാക്കി, ചിലതില്‍ കത്തിക്കിരയായ യുവാക്കളുടെ പേരുകള്‍ കൊത്തി, ചിലതില്‍ മുന്‍ കുറ്റവാളികളുടെ പശ്ചാത്താപ വചനങ്ങള്‍ ആലേഖനം ചെയ്തു. ഒരു ലക്ഷം ആയുധങ്ങളും ഒരുമിച്ച് വെല്‍ഡു ചെയ്ത് കത്തി മാലാഖ എന്ന ശില്പം നിര്‍മ്മിച്ചു - ഇരുപത്തിയേഴടി ഉയരമുള്ളതും തിളങ്ങുന്ന ഉരുക്ക് ചിറകുകളോടും കൂടിയ മാലാഖയുടെ ശില്പം.
കത്തി മാലാഖയുടെ മുന്‍പില്‍ നിന്നപ്പോള്‍, അതിന്റെ നിലനില്‍പ്പു കാരണം എത്ര ആയിരം മുറിവുകള്‍ ആണ് തടയപ്പെട്ടതെന്നു ഞാന്‍ ചിന്തിച്ചു. കുട്ടികള്‍ ചെറുപ്പത്തില്‍ മരിക്കാത്ത (വാ. 20), അല്ലെങ്കില്‍ കുറ്റകൃത്യത്തിലേക്കു തള്ളിവിടുന്ന തരത്തില്‍ കുട്ടികള്‍ ദാരിദ്ര്യത്തില്‍ വളര്‍ത്തപ്പെടാത്ത് (വാ. 22-23), കത്തിയാക്രമണങ്ങള്‍ ഇല്ലാത്ത പുതിയ ആകാശത്തെയും ഭൂമിയെയും കുറിച്ചുള്ള യെശയ്യാവിന്റെ കാഴ്ചപ്പാടിനെക്കുറിച്ചും ഞാന്‍ ചിന്തിച്ചു (യെശയ്യാവ് 65:17). അവിടെ അവര്‍ വാളുകളെ പുനര്‍നിര്‍മ്മിച്ച് കൂടുതല്‍ സൃഷ്ടിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും (2:4).
ആ പുതിയ ലോകം ഇതുവരെയും എത്തിയിട്ടില്ല, എന്നാല്‍ അതിന്റെ വരവ് വരെ നാം പ്രാര്‍ത്ഥിക്കുകയും അവനെ സേവിക്കുകയും ചെയ്യണം (മത്തായി 6:10). ദൈവം വാഗ്ദാനം ചെയ്ത ഭാവിയെക്കുറിച്ചുള്ള ഒരു സൂചന, കത്തി മാലാഖ അതിന്റേതായ രീതിയില്‍ നമുക്ക് നല്‍കുന്നു. വാളുകള്‍ കലപ്പകളായി മാറുന്നു. ആയുധങ്ങള്‍ കലാസൃഷ്ടികളായി മാറുന്നു. ആ ഭാവിയെ കുറച്ചുകൂടി കാണാന്‍ നമുക്ക് മറ്റെന്തൊക്കെ വീണ്ടെടുക്കല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനാകും?
നിങ്ങളുടെ സമീപേ തന്നേ!
ഓരോ ദിവസവും യെരുശലേമിലെ ഒരു പോസ്റ്റോഫീസില്‍, വിതരണം ചെയ്യാത്ത കത്തുകള്‍ അത് എങ്ങനെയങ്കിലും സ്വീകര്‍ത്താവിന് എത്തിക്കാനുള്ള ശ്രമത്തില്‍ വീണ്ടും പരിശോധിക്കുന്നു. ഒടുവില്‍ പലതും 'ദൈവത്തിനുള്ള കത്തുകള്‍' എന്ന് അടയാളപ്പെടുത്തിയ ഒരു പെട്ടിയില്‍ ചെന്ന് അവസാനിക്കുന്നു.
ഓരോ വര്‍ഷവും അത്തരം ആയിരത്തോളം കത്തുകള്‍ യെരൂശലേമില്‍ എത്തുന്നു, അവയില്‍ ദൈവത്തിന് അല്ലെങ്കില്‍ യേശുവിന് എന്ന വിലാസം മാത്രമേ കാണുകയുള്ളു. അവ എന്തുചെയ്യണമെന്നറിയാതിരുന്ന ഒരു ജോലിക്കാരന്‍ ആ കത്തുകള്‍ യെരുശലേമിന്റെ പടിഞ്ഞാറന്‍ മതിലിലേക്ക് കൊണ്ടുപോയി മതിലിന്റെ കൂറ്റന്‍ കല്ലുകള്‍ക്കിടയില്‍ മറ്റ് പ്രാര്‍ത്ഥനാ കുറിപ്പുകളുടെ ഇടയില്‍ വയ്ക്കുവാന്‍ തുടങ്ങി. മിക്ക കത്തുകളും ജോലി, ജീവിതപങ്കാളി, ആരോഗ്യം എന്നിവയ്ക്കുള്ള അപേക്ഷകളായിരുന്നു. ചിലര്‍ ക്ഷമ ചോദിക്കുന്നു, മറ്റുള്ളവര്‍ നന്ദി പറയുന്നു. മരിച്ചുപോയ ഭാര്യയ്ക്ക് സ്വപ്‌നങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയുമോ എന്ന് ഒരാള്‍ ദൈവത്തോട് ചോദിച്ചു, കാരണം അയാള്‍ അവളെ ഒരിക്കല്‍ കൂടി കാണാനാഗ്രഹിച്ചു. ഈ കത്തുകള്‍ ദൈവത്തിന്റെ പക്കല്‍ എത്തിച്ചേരുമെങ്കില്‍ ദൈവം അത് കേള്‍ക്കുമെന്ന് ഓരോ വ്യക്തിയും വിശ്വസിച്ചു.
മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോള്‍ യിസ്രായേല്യര്‍ ധാരാളം കാര്യങ്ങള്‍ പഠിച്ചു. അവരുടെ ദൈവം അക്കാലത്ത് അറിയപ്പെട്ടിരുന്ന മറ്റ് ദേവന്മാരെപ്പോലെയല്ല - വിദൂരത്തുള്ള, ബധിരനായ, ഒരു പ്രദേശത്തു മാത്രം ഒതുങ്ങുന്ന, നീണ്ട തീര്‍ത്ഥാടനത്തിലൂടെയോ അന്തര്‍ദ്ദേശീയ മെയിലുകളിലൂടെയോ മാത്രം സമീപിക്കാന്‍ കഴിയുന്ന ദൈവം - എന്നതായിരുന്നു ഒരു പാഠം. ഇല്ല, ''നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവന്‍ നമുക്ക് അടുത്തിരിക്കുന്നു'' (ആവര്‍ത്തനം 4: 7). മറ്റ് ഏത് ആളുകള്‍ക്ക് ഇത് അവകാശപ്പെടാനാകും? ഇതൊരു വിപ്ലവകരമായ വാര്‍ത്തയായിരുന്നു!
ദൈവം യെരുശലേമില്‍ താമസിക്കുന്നില്ല. നമ്മള്‍ എവിടെയായിരുന്നാലും അവന്‍ നമ്മുടെ അടുത്താണ്. ചിലര്‍ ഇപ്പോഴും ഈ സമൂലമായ സത്യം കണ്ടെത്തേണ്ടതുണ്ട്. ആ ഓരോ കത്തിനും മറുപടി അയയ്ക്കാന്‍ കഴിഞ്ഞാല്‍ അതിപ്രകാരമായിരിക്കും, ദൈവം നിങ്ങളുടെ അരികില്‍ തന്നെയുണ്ട്്. അവനോട് സംസാരിക്കുക.
വീണ്ടും സ്‌നേഹിതര്‍
ഒരു അമ്മയും ഇളയ മകളും ഒരു ദിവസം പള്ളിയില്‍ ഇരിക്കുകയായിരുന്നു. ശുശ്രൂഷാ മധ്യത്തില്‍, ആളുകള്‍ക്ക് പരസ്യമായി ദൈവത്തിന്റെ പാപമോചനം പ്രാപിക്കാനുള്ള അവസരം നല്‍കപ്പെട്ടു. ഓരോതവണയും ആരെങ്കിലും അങ്ങനെ ചെയ്യാന്‍ മുന്നോട്ട് പോകുമ്പോള്‍, കൊച്ചു പെണ്‍കുട്ടി കയ്യടിക്കാന്‍ തുടങ്ങും. ''ക്ഷമിക്കണം,'' അമ്മ പിന്നീട് സഭാ നേതാവിനോട് പറഞ്ഞു. ''അനുതാപം നമ്മെ വീണ്ടും ദൈവവുമായി സൗഹൃദത്തിലാക്കുന്നുവെന്ന് ഞാന്‍ എന്റെ മകളോട് വിശദീകരിച്ചു, എല്ലാവര്‍ക്കും വേണ്ടി സന്തോഷിക്കാന്‍ അവള്‍ ആഗ്രഹിച്ചു.''
ഒരു കുട്ടിക്കു മനസ്സിലാക്കുന്നതിനായി ലളിതമാക്കിയ ആ അമ്മയുടെ വാക്കുകള്‍ സുവിശേഷത്തിന്റെ നല്ല വിശദീകരണമായിരുന്നു. ഒരിക്കല്‍ ദൈവത്തിന്റെ ശത്രുക്കളായിരുന്ന നമ്മെ ക്രിസ്തുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും അവനുമായി അനുരഞ്ജിപ്പിക്കപ്പെട്ടു (റോമര്‍ 5:9-10). ഇപ്പോള്‍ നാം തീര്‍ച്ചയായും ദൈവത്തിന്റെ സ്‌നേഹിതരാണ്. സൗഹൃദം തകര്‍ത്ത് നാം തന്നെയായതിനാല്‍ (വാ. 8), നമ്മുടെ മാനസാന്തരമാണ് പുനഃസ്ഥാപന പ്രക്രിയ പൂര്‍ത്തിയാക്കുന്നതില്‍ നാം വഹിക്കേണ്ട ഭാഗം. കൊച്ചു പെണ്‍കുട്ടിയുടെ പ്രതികരണം തികച്ചും ഉചിതമായ ഒന്നായിരുന്നു. ഒരാള്‍ മാനസാന്തരപ്പെടുമ്പോള്‍ സ്വര്‍ഗ്ഗം മുഴുവനും കൈയടിക്കുന്നതിനാല്‍ (ലൂക്കൊസ് 15:10), അവള്‍ അറിയാതെ ആ കരഘോഷം പ്രതിധ്വനിപ്പിക്കുകയായിരുന്നു.
യേശു തന്റെ അനുരഞ്ജന പ്രവര്‍ത്തനത്തെ സമാനമായ രീതിയില്‍ വിവരിച്ചു. ''സ്‌നേഹിതന്‍മാര്‍ക്ക് വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്‌നേഹം ആര്‍ക്കും ഇല്ല'' (യോഹന്നാന്‍ 15:13). നമ്മോടുള്ള ഈ ത്യാഗപരമായ സൗഹൃദത്തിന്റെ ഫലമായി, നമുക്ക് ഇപ്പോള്‍ അവനുമായി സൗഹൃദം കൂടാം. ''ഞാന്‍ നിങ്ങളെ ദാസന്‍മാര്‍ എന്ന് ഇനി പറയുന്നില്ല; ... നിങ്ങളെ സ്‌നേഹിതന്മാര്‍ എന്നു പറഞ്ഞിരിക്കുന്നു' (15:15).
ഒരിക്കല്‍ ദൈവത്തിന്റെ ശത്രുക്കളായിരുന്ന നാം ഇപ്പോള്‍ ദൈവത്തിന്റെ സുഹൃത്തുക്കളാണ്. ഇത് അതിശയകരമായ ഒരു ചിന്തയാണ്. കൈയ്യടിക്കാന്‍ കൊള്ളാവുന്ന ഒന്ന്.
മരണനിരയിലെ സന്തോഷം
1985 ല്‍ രണ്ട് റെസ്റ്റോറന്റ് മാനേജര്‍മാരെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ആന്റണി റേ ഹിന്റനെതിരെ കേസെടുത്തു. ഇത് അയാളെ കുടുക്കിയതായിരുന്നു - കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ അദ്ദേഹം മൈലുകള്‍ അകലെയായിരുന്നു - എന്നാല്‍ കോടതി അയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചു. വിചാരണവേളയില്‍, തനിക്കെതിരെ നുണ പറഞ്ഞവരോട് റേ ക്ഷമിച്ചു, ഈ അനീതി ഉണ്ടായിരുന്നിട്ടും തനിക്ക് ഇപ്പോഴും സന്തോഷമുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു. ''എന്റെ മരണശേഷം, ഞാന്‍ സ്വര്‍ഗത്തിലേക്ക് പോകുന്നു,'' അദ്ദേഹം പറഞ്ഞു. 'നിങ്ങള്‍ എവിടെയാണു പോകുന്നത്?''
വധശിക്ഷയ്ക്കു കാത്തുള്ള ജീവിതം റേയ്ക്ക് ബുദ്ധിമുട്ടായിരുന്നു. മറ്റുള്ളവരെ ഇലക്ട്രിക് കസേരയില്‍ ഇരുത്തുമ്പോഴെല്ലാം തനിക്കു മുന്നിലുള്ളതിനെ ഭയാനകമായി ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ജയില്‍ ലൈറ്റുകള്‍ ഒരു നിമിഷം മങ്ങുമായിരുന്നു. റേ ഒരു നുണപരിശോധനയില്‍ വിജയിച്ചു, എങ്കിലും അതിന്റെ ഫലങ്ങള്‍ അവഗണിക്കപ്പെട്ടു. തന്റെ കേസ് പുനഃപരിശോധിക്കുന്നതിന് നേരിട്ട നിരവധി തടസ്സങ്ങളില്‍ ഒന്നായിരുന്നു അത്.
അവസാനമായി, 2015 ദുഃഖവെള്ളിയാഴ്ച റേയുടെ ശിക്ഷ യുഎസ് സുപ്രീം കോടതി അസാധുവാക്കി. ഏകദേശം മുപ്പത് വര്‍ഷമായി അദ്ദേഹം വധശിക്ഷയ്ക്കുള്ള നിരയിലായിരുന്നു. അയാളുടെ ജീവിതം ദൈവം എന്ന യാഥാര്‍ത്ഥ്യത്തിന്റെ തെളിവാണ്. യേശുവിലുള്ള വിശ്വാസം നിമിത്തം റേ തന്റെ പരീക്ഷണങ്ങള്‍ക്കപ്പുറത്ത് ഒരു പ്രത്യാശ പുലര്‍ത്തി (1 പത്രൊസ് 1:3-5). അനീതിയെ അഭിമുഖീകരിച്ച് അമാനുഷിക സന്തോഷം അനുഭവിച്ചു (വാ. 8). മോചിതനായ ശേഷം റേ പറഞ്ഞു, ''എനിക്കുള്ള ഈ സന്തോഷം, അവര്‍ക്ക് ഒരിക്കലും ജയിലില്‍വെച്ച് എടുത്തുകളയാന്‍ കഴിഞ്ഞില്ല.'' അത്തരം സന്തോഷം അദ്ദേഹത്തിന്റെ വിശ്വാസം യഥാര്‍ത്ഥമാണെന്ന് തെളിയിച്ചു (വാ. 7-8).
മരണനിരയിലെ സന്തോഷം? ഇത് കെട്ടിച്ചമയ്ക്കാന്‍ പ്രയാസമാണ്. നമ്മുടെ പ്രതിസന്ധിയുടെ നടുവിലും നമ്മെ നിലനിര്‍ത്താന്‍ ഒരുക്കമുള്ളവനും അദൃശ്യനായിരുന്നിട്ടും ജീവിക്കുന്നവനുമായ ഒരു ദൈവത്തിലേക്കാണ് ഇത് നമ്മെ വിരല്‍ ചൂണ്ടുന്നത്.
ദൈവത്തോളം വലിപ്പമുള്ള സ്‌നേഹം
ഞാന്‍ ഒരിക്കല്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ സാന്റോ ഡൊമിംഗോയുടെ പ്രാന്തപ്രദേശമായ ഒരു ദരിദ്ര പ്രദേശം സന്ദര്‍ശിച്ചു. വീടുകള്‍ കോറഗേറ്റഡ് ഇരുമ്പ് ഷീറ്റ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്, വൈദ്യുതി വയറുകള്‍ അവയുടെ മുകളില്‍ തൂങ്ങിക്കിടക്കുന്നു. അവിടെ എനിക്ക് കുടുംബങ്ങളുമായി അഭിമുഖം നടത്താനും തൊഴിലില്ലായ്മ, മയക്കുമരുന്ന് ഉപയോഗം, കുറ്റകൃത്യങ്ങള്‍ എന്നിവ നേരിടാന്‍ സഭകള്‍ എങ്ങനെ സഹായിക്കുന്നുവെന്നു കേള്‍ക്കാനും ഉള്ള അവസരം ലഭിച്ചു.
ഒരു ഇടവഴിയില്‍ ഞാന്‍ ഒരു ചെറിയ മുറിയിലേക്ക് ഒരു അമ്മയെയും മകനെയും അഭിമുഖം ചെയ്യാന്‍ കയറി. എന്നാല്‍ ഒരു നിമിഷം കഴിഞ്ഞ് ആരോ ഒരാള്‍ പാഞ്ഞുവന്ന് ''നിങ്ങള്‍ ഇപ്പോള്‍ ഇവിടെനിന്നു പോകണം'' എന്നു പറഞ്ഞു. ഒരു ഗുണ്ടാ നേതാവ് ഞങ്ങളെ ആക്രമിക്കാന്‍ ഒരു ജനക്കൂട്ടത്തെ കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
ഞങ്ങള്‍ സമീപത്തുള്ള മറ്റൊരു സ്ഥലം സന്ദര്‍ശിച്ചു, പക്ഷേ അവിടെ ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമുണ്ടായില്ല. എന്തുകൊണ്ടെന്ന് പിന്നീട് ഞാന്‍ കണ്ടെത്തി. ഞാന്‍ ഓരോ വീടും സന്ദര്‍ശിക്കുമ്പോള്‍ ഒരു സംഘ നേതാവ് ഞങ്ങള്‍ക്കു കാവല്‍ നില്‍ക്കുന്നു. അദ്ദേഹത്തിന്റെ മകള്‍ക്ക് സഭ ഭക്ഷണം നല്‍കുകയും വിദ്യാഭ്യാസം നല്‍കുകയും ചെയ്യുന്നുണ്ടായിരുന്നു. വിശ്വാസികള്‍ അവള്‍ക്കൊപ്പം നില്‍ക്കുന്നതിനാല്‍ അവന്‍ ഞങ്ങളുടെ കൂടെ നിന്നു.
ഗിരിപ്രഭാഷണത്തില്‍, താരതമ്യത്തിന് അതീതമായ ഒരു സ്‌നേഹത്തിന്റെ നിലവാരം യേശു അവതരിപ്പിക്കുന്നു. ഇത്തരത്തിലുള്ള സ്‌നേഹം ''യോഗ്യത'' ഉള്ളവരെ മാത്രമല്ല അര്‍ഹതയില്ലാത്തവരെയും (മത്തായി 5:43-45), കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അപ്പുറത്തേക്ക് തങ്ങളെ തിരിച്ചു സ്‌നേഹിക്കാന്‍ കഴിയാത്ത അല്ലെങ്കില്‍ സ്‌നേഹിക്കാത്തവരെയും തേടിച്ചെല്ലുന്നു (വാ. 46-47). ഇതാണ് ദൈവ-വലുപ്പത്തിലുള്ള സ്‌നേഹം (വാ. 48) - എല്ലാവരെയും അനുഗ്രഹിക്കുന്ന തരത്തിലുള്ള സ്‌നേഹം.
സാന്റോ ഡൊമിംഗോയിലെ വിശ്വാസികള്‍ ഈ സ്‌നേഹം ജീവിച്ചു കാണിക്കുന്നതിനാല്‍, സമീപസ്ഥലങ്ങള്‍ മാറാന്‍ തുടങ്ങിയിരിക്കുന്നു. കഠിനഹൃദയങ്ങള്‍ അവരുടെ ലക്ഷ്യത്തിനായി ചൂടാകുന്നു. ദൈവത്തോളം വലുപ്പത്തിലുള്ള സ്‌നേഹം പട്ടണത്തിലേക്ക് വരുമ്പോള്‍ സംഭവിക്കുന്നത് അതാണ്.